വർഷങ്ങൾക്ക് മുമ്പ് മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയാളെ യുഎഇയിൽ നിന്ന് അറസ്റ്റ് ചെയ്തു. 19 വർഷങ്ങൾക്കിപ്പുറമാണ് ഇയാളെ യുഎഇയിൽനിന്ന് ഇന്റർപോളിന്റെ സഹായത്തോടെ തിരികെയെത്തിച്ച് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കസബ സ്വദേശി ഒത്‌മാൻ ഖാമിസ് ഒത്‌മാൻ അൽ ഹമാദിയെയാണ് (അറബി അബ്ദുൽ റഹിമാൻ – 47) ഡൽഹി എയർപോർട്ടിൽ അറസ്റ്റ് ചെയ്തത്. 2005 ജൂലൈ 15ന് കസബയിൽ ‘ദ് ക്രിമിനൽ’ പത്രത്തിന്റെ ഉടമയും റിപ്പോർട്ടറുമായിരുന്ന ഷംസുദ്ദീനെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ മൂന്നാം പ്രതിയാണ് ഇയാൾ. ക്വട്ടേഷൻ സംഘങ്ങളെക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിന്റെ വൈരാഗ്യത്തിലാണ് മൂന്നംഗ സംഘം ഷംസുദ്ദീനെ ആക്രമിച്ചത്. നടക്കാവ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 2006 ൽ ജാമ്യത്തിലിറങ്ങിയ അബ്ദുൽ റഹിമാൻ വിദേശത്തേക്കു കടന്നു കളഞ്ഞു. യുഎഇയിൽ വച്ച് ഒത്‌മാൻ ഖാമിസ് ഒത്‌മാൻ അൽ ഹമാദി എന്നു പേരു മാറ്റി പുതിയ പാസ്പോർട്ട് സംഘടിപ്പിച്ച് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. അന്വേഷണത്തിൽ പുതിയ പാസ്പോർട്ട് വിവരങ്ങൾ കണ്ടെത്തിയ ക്രൈംബ്രാഞ്ച് വിവരമറിയിച്ചതോടെ 2020 ൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചു. ഇന്നു കോഴിക്കോട്ടെത്തിച്ചു കോടതിയിൽ ഹാജരാക്കും. കസബ, നല്ലളം സ്റ്റേഷനുകളിലുൾപ്പെടെ കേസുകളിൽ ഇയാൾ പ്രതിയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; 19 വർഷത്തിനുശേഷം പിടിയിൽ, അറസ്റ്റ് യുഎഇയിൽ നിന്ന്….
ADVERTISEMENT
ADVERTISEMENT